Real Time Kerala
Kerala Breaking News

ഭര്‍ത്താവിനെ വെടിവെച്ച്‌ കൊന്നത് കാമുകൻ; കണ്ണൂരിലെ ബിജെപി വനിതാ നേതാവ് അറസ്റ്റില്‍

കണ്ണൂർ.കൈതപ്രത്തെ ബിജെപി പ്രാദേശിക നേതാവിനെ വെടിവെച്ച്‌ കൊന്ന സംഭവത്തില്‍ ഭാര്യ അറസ്റ്റില്‍. കെ കെ രാധാകൃഷ്ണൻ കൊല്ലപ്പെട്ട സംഭവത്തിലാണ് ഭാര്യ വി വി മിനി നമ്ബ്യാരെ പരിയാരം പൊലീസ് അറസ്റ്റ് ചെയ്തത്.

ബിജെപി മുൻ ജില്ലാ കമ്മിറ്റി അംഗമാണ് അറസ്റ്റിലായ മിനി നമ്ബ്യാർ. രാധാകൃഷ്ണന്റെ കൊലപാതകത്തില്‍ ഗൂഢാലോചനയില്‍ മിനി നമ്ബ്യാർക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയതോടെയാണ് പൊലീസ് യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

 

ചൊവ്വാഴ്ച ഉച്ചയോടെ ചോദ്യം ചെയ്യാനായി മിനി നമ്ബ്യാരെ പരിയാരം പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയിരുന്നു. ചോദ്യം ചെയ്യലിനൊടുവില്‍ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പയ്യന്നൂർ ഒന്നാം ക്ലാസ് മജിസ്ട്രേട്ട്‌ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡുചെയ്തു. രാധാകൃഷ്ണനെ വെടിവച്ചുകൊന്ന എൻ കെ സന്തോഷ്‌ നേരത്തേ അറസ്‌റ്റിലായിരുന്നു.

 

ദീർഘകാലമായി മിനി നമ്ബ്യാർ ഇയാളുമായി അടുപ്പത്തിലായിരുന്നു. ഇരുവരും തമ്മിലുള്ള വാട്സാപ്‌ സന്ദേശങ്ങളും ഫോണ്‍ രേഖകളും പൊലീസ് വിശദമായി പരിശോധിച്ചിരുന്നു. കൊലപാതകം നടന്ന മാർച്ച്‌ 20ന് സന്തോഷും മിനി നമ്ബ്യാരും തമ്മിലുള്ള ഫോണ്‍സന്ദേശങ്ങള്‍ പരിശോധിച്ചശേഷമാണ് കൊലപാതക ഗൂഢാലോചനയില്‍ മിനി നമ്ബ്യാർക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയത്. ഇരുവരും തമ്മിലുള്ള അടുപ്പം രാധാകൃഷ്ണൻ പലതവണ ചോദ്യംചെയ്തിരുന്നു. കൊലപാതകം നടന്ന ദിവസവും രാധാകൃഷ്ണൻ ഭാര്യയെ ഈ ബന്ധത്തിന്റെ പേരില്‍ ശകാരിച്ചിരുന്നു.

 

കൊല നടന്നശേഷവും ഇരുവരും ബന്ധപ്പെട്ടുവെന്ന നിഗമനത്തിലാണ് പൊലീസ്. രാധാകൃഷ്ണൻ പുതുതായി നിർമിക്കുന്ന വീട്ടിലാണ്‌ കൊല നടന്നത്‌. മാതമംഗലത്തെ വീട്ടില്‍നിന്ന് കൊലപാതകം നടന്ന ദിവസം മിനി അടുത്തുതന്നെയുള്ള അമ്മയുടെ വീട്ടില്‍ എത്തിയിരുന്നു. വെടിയൊച്ച കേട്ടിട്ടും കൊലപാതകം നടന്ന വീട്ടിലേക്ക് മിനി നമ്ബ്യാർ വന്നില്ല എന്നതും പൊലീസിന്റെ സംശയം ബലപ്പെടുത്തി.

 

രാധാകൃഷ്ണനെ വെടിവെച്ച്‌ കൊലപ്പെടുത്തിയ പ്രതി സന്തോഷും രാധാകൃഷ്ണന്റെ ഭാര്യയും തമ്മിലുള്ള സൗഹൃത്തിന്റെ പേരിലുള്ള തർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് ആദ്യമേ തന്നെ കണ്ടെത്തിയിരുന്നു. ബിജെപിയുടെ ജില്ലാ കമ്മിറ്റിയംഗമാണ് കൊല്ലപ്പെട്ട രാധാകൃഷ്ണന്റെ ഭാര്യ മിനി നമ്ബ്യാർ. ഇവരും സന്തോഷും ചെറുപ്പം മുതലേ സൗഹൃദത്തിലായിരുന്നു. എന്നാല്‍, ഇതിന്റെ പേരില്‍ രാധാകൃഷ്ണനും ഭാര്യയും തമ്മില്‍ പ്രശ്നങ്ങളുണ്ടാകുകയും ചെയ്തിരുന്നു. കുടുംബപ്രശ്നങ്ങള്‍ മൂലം യുവതിയുമായുള്ള സൗഹൃദം മുറിഞ്ഞത് കൊലപാതകത്തിലേക്ക് നയിച്ചുവെന്നായിരുന്നു പൊലീസിൻ്റെ കണ്ടെത്തല്‍.

 

കൊലയാളിയായ സന്തോഷ് അവിവാഹിതനാണ്. രാധാകൃഷ്ണനും ഭാര്യയ്ക്കും രണ്ട് മക്കളുണ്ട്. കൊലപാതകത്തിന് പിന്നാലെ തന്നെ മദ്യലഹരിയിലായിരുന്ന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്നു നടത്തിയ ചോദ്യം ചെയ്തതില്‍ നിന്നാണ് കൊലപാതകത്തിൻ്റെ കാരണം കണ്ടെത്തിയത്.

 

സംഭവത്തിന് മുൻപ് പ്രതി ഫേസ്ബുക്കില്‍ കൂടി ഭീഷണി സന്ദേശം പോസ്റ്റ് ചെയ്തിരുന്നു. തുടർന്നാണ് രാധാകൃഷ്ണനെ കൊലപ്പെടുത്തിയത്. തികച്ചും ആസൂത്രിതമായിട്ടായിരുന്നു കൊലപാതകം. വെടിവെച്ചു കൊലപ്പെടുത്തുന്നതിന് മുമ്ബ് സന്തോഷ് തോക്കേന്തിയ ചിത്രവും ഭീഷണി സന്ദേശവും ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. ഇതില്‍ കൊല്ലുമെന്ന രീതിയിലുള്ള കുറിപ്പുകളായിരുന്നു. ‘കൊള്ളിക്കുക എന്നത് ആണ് ടാസ്ക്, കൊള്ളും എന്നത് ഉറപ്പ്’ എന്നാണ് പ്രതി സന്തോഷ് മുൻപ് ഫേസ്ബുക്കില്‍ കുറിച്ചിരുന്നത്. വേറെയും നിരവധി പോസ്റ്റുകള്‍ santhosh nk santhosh nk എന്ന പ്രൊഫൈലില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ‘നിന്നോട് ഞാൻ പറഞ്ഞത് അല്ലെടാ, എന്റെ പെണ്ണിനെ ഒന്നും ചെയ്യരുത് എന്ന്…. എന്റെ ജീവൻ പോയാല്‍ ഞാൻ സഹിക്കും പക്ഷേ എന്റെ പെണ്ണ്.. നിനക്ക് മാപ്പില്ല’ എന്നും സന്തോഷ് ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

 

 

Post ad 1
You might also like