[ad_1]

കേരളത്തിന്റെ ടൂറിസം മേഖലയിൽ വീണ്ടും കുതിച്ചുചാട്ടം. നടപ്പ് സാമ്പത്തിക വർഷം ആഭ്യന്തര സഞ്ചാരികളുടെ എണ്ണം കുത്തനെ ഉയർന്നതോടെയാണ് കേരള ടൂറിസം മേഖല പുതിയ തലങ്ങളിലേക്ക് എത്തിയിരിക്കുന്നത്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, നടപ്പ് സാമ്പത്തിക വർഷം ടൂറിസത്തിൽ നിന്നുള്ള വരുമാനം 35,000 കോടി രൂപയെന്ന ചരിത്ര നേട്ടത്തിൽ എത്തിയിരിക്കുകയാണ്. ഇക്കാലയളവിൽ ഏകദേശം 1.59 കോടി ആഭ്യന്തര സഞ്ചാരികളാണ് കേരളത്തിൽ എത്തിയത്. മുൻ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ഇക്കുറി സഞ്ചാരികളുടെ എണ്ണത്തിൽ 25.88 ലക്ഷത്തിന് വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 1.33 കോടി ആഭ്യന്തര സഞ്ചാരികളാണ് കേരളം സന്ദർശിച്ചത്.
ആഭ്യന്തര വിനോദസഞ്ചാരികൾക്ക് പുറമേ, വിദേശ സഞ്ചാരികളുടെ എണ്ണത്തിലും വർദ്ധനവ് ദൃശ്യമായിട്ടുണ്ട്. നടപ്പ് സാമ്പത്തിക വർഷം ആദ്യത്തെ 9 മാസത്തിനിടെ ഏകദേശം 4.47 ലക്ഷം വിദേശ സഞ്ചാരികളാണ് കേരളത്തിലേക്ക് എത്തിയത്. കഴിഞ്ഞ വർഷം ഇത് 2.06 ലക്ഷം മാത്രമായിരുന്നു. അന്താരാഷ്ട്ര വിമാന ടിക്കറ്റ് നിരക്കുകൾ വർദ്ധനവ് ഉണ്ടായതോടെ, അവധിക്കാലം ചെലവഴിക്കാൻ ഉത്തരേന്ത്യയിലെ മിക്ക സഞ്ചാരികളും കേരളമാണ് തിരഞ്ഞെടുത്തിരിക്കുന്നത്.
വർദ്ധിച്ചുവരുന്ന സഞ്ചാരികളുടെ എണ്ണം കണക്കിലെടുത്ത് ടൂറിസം മേഖല കൂടുതൽ വിപുലീകരിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ട്. കേരളത്തിലെ കടൽത്തീരമുള്ള 9 ജില്ലകളിലും ഫ്ലോട്ടിംഗ് ബ്രിഡ്ജുകൾ സജ്ജീകരിക്കാനാണ് തീരുമാനം. നിലവിൽ, കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, തൃശൂർ, എറണാകുളം എന്നീ ജില്ലകളിൽ ഫ്ലോട്ടിംഗ് ബ്രിഡ്ജുകൾ ഉണ്ട്. അടുത്ത ഘട്ടത്തിൽ ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിലും ഫ്ലോട്ടിംഗ് ബ്രിഡ്ജുകൾ ആരംഭിക്കുന്നതാണ്. അടുത്തിടെ വാഗമണ്ണിൽ ഉദ്ഘാടനം ചെയ്ത ഗ്ലാസ് ബ്രിഡ്ജ് ഇതിനോടകം 50,000 പേരാണ് സന്ദർശിച്ചിട്ടുള്ളത്. ഇതുവഴി ടൂറിസം വകുപ്പിന് 1.2 കോടി രൂപയുടെ വരുമാനം നേടാനായിട്ടുണ്ട്.
[ad_2]
